Tuesday, May 6, 2008

കൂട്ട്‌


പ്രണയത്തിന്‌
ഹൃദയരക്തത്തിന്റെ
നിറം ലഭിക്കണമെന്ന്‌
വാശി പിടിച്ചുകരയുന്നതിലെ
അര്‍ത്ഥ ശൂന്യതയേക്കാള്‍
വലുതായിരിക്കുമോ..
സ്പര്‍ശനങ്ങള്‍ക്ക്‌
ധാര്‍മ്മികത വേണമെന്ന്‌
പറയുന്നതിലെ
നിരര്‍ത്ഥകത..

ഇരുട്ടിന്റെ ഉള്ളറകളിലേക്ക്‌
പതര്‍ച്ചയില്ലാതെ
കാമുകനൊത്ത്‌ കടന്നുപോയ
വഴികളില്‍ നിനക്ക്‌
കേള്‍ക്കാമിന്ന്‌;
നഷ്ട സ്വപ്നങ്ങളുടെ
സീല്‍ക്കാരങ്ങള്‍.....

പവിഴപ്പുറ്റുകളില്‍
ചെന്നലച്ച
ജല കണികകള്‍
മന്ത്രിക്കാന്‍ ശ്രമിച്ചത്‌
അവളുടെ തീരാത്ത
നഷ്ടത്തെക്കുറിച്ചായിരിക്കണം.

ശരീരത്തിന്റെ ദാഹം
ശമിപ്പിക്കാനുള്ള ഒന്നായി
പ്രണയത്തെകണ്ട നാളുകള്‍
മനസ്സിനെ മാത്രമല്ല
ആത്മാവിനെ കൂടിയാണ്‌
സ്വയമശുദ്ധമാക്കിയത്‌.

യാഥാര്‍ത്ഥ്യത്തിന്റെ
വെളുത്ത കരങ്ങള്‍ കൊണ്ട്‌
കാലം വികാരങ്ങളുടെ
പുകമറയ്ക്ക്‌
അന്ത്യം കുറിച്ചപ്പോള്‍
അവള്‍ തീരിച്ചറിഞ്ഞിരിക്കാം...

ഇനിയും കറുപ്പ്‌
ബാധിച്ചിട്ടില്ലാത്ത
നനുത്ത രാത്രികള്‍
അവള്‍ക്കായ്‌....
അവള്‍ക്കു മാത്രമായ്‌...
കൂട്ടിരിക്കുമെന്ന്‌ .....

Tuesday, April 15, 2008

കണ്ണാടി



"പ്രതീക്ഷകള്‍ക്ക്‌ ജീവന്‍ വച്ച
സ്വപ്നങ്ങള്‍ക്കൊടുവില്‍
പറുദ്ദീസയുടെ
തനിപ്പകര്‍പ്പെന്ന്‌
സ്വയം ധരിച്ചുവെച്ച
ഇടുങ്ങിയ മുറിയുടെ
അകത്തളത്തിലിരിക്കവെ -

"വസൂരി കനിഞ്ഞുനല്‍കിയ
അടയാളങ്ങള്‍
അവളുടെ മുഖത്തിന്‌
മാറ്റൂകൂട്ടിയിരുന്നു...!
ആശ്വാസത്തിന്‌ -
ഇടനല്‍കിയത്‌;
മനസ്സിലേറ്റ പാടിനോളം
വരില്ലല്ലോ പുറത്തുള്ളതെന്ന
തോന്നല്‍ മാത്രം."

"അടങ്ങാത്ത പകയുടെ
തീവ്രത കൊണ്ടാവണം..
ദര്‍പ്പണത്തിന്റെ മറുവശത്ത്‌
ഒളിഞ്ഞുനിന്ന രസപാളികള്‍
പതിയെ അടര്‍ന്നുമാറിതുടങ്ങി"

"തന്റെ പ്രതിബിംബത്തെ
ക്ഷണനേരത്തേക്കെങ്കില്‍ പോലും
അനുവാദമില്ലാതെ
കടമെടുക്കാന്‍
കണ്ണാടിയ്ക്കെന്തവകാശം..?
ആത്മഗതത്തിന്റെ ഉള്ളറകളിലും
കണ്ണാടി കടന്നുകഴിഞ്ഞിരുന്നു.."

"വൈരൂപ്യത്തിന്റെ പ്രഭാവം..
ആത്മവിശ്വാസത്തിന്റെ
അവസാനത്തെ കണികപോലും
അവശേഷിപ്പിക്കാതെ;
മറയില്ലാതെ തുറന്നുകാട്ടാന്‍
'അതിനെ'ങ്ങിനെ
മനസ്സുവന്നു...?"

"വിരോധത്തിനല്‍പം പോലും
മങ്ങലേല്‍ക്കരുതേയെന്ന
ചിന്തയാലാവണം...
അവള്‍ തന്നെതന്നെ
ദര്‍ശിച്ചുകൊണ്ടേയിരുന്നു..
ക്ഷമയുടെ പരിധി;-
പ്രതീക്ഷയുടെ അതിര്‍വരമ്പുകളെ -
വകഞ്ഞുമാറ്റി കടന്നുപോകും വരെ."

Monday, March 24, 2008

ശവങ്ങള്‍ക്ക്‌ പറയുവാനുള്ളത്‌


മോര്‍ച്ചറിക്കകത്ത്‌ കനത്തൂകൂടിയ നിശബ്ദതയ്ക്ക്‌ ഭാരം വര്‍ദ്ധിക്കുകയായിരുന്നു; രാത്രിയുടെ അന്ത്യമായെന്ന്‌ വിളിച്ചറിയിച്ചുകൊണ്ട്‌ വലിയ ക്ലോക്കിലെ ചെറിയ സൂചി സീല്‍ക്കാരം പുറപ്പെടുവിക്കും വരെ. മുറിയ്ക്കകത്തെ അതിശൈത്യം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന തിരിച്ചറിവു കൊണ്ടാവാം വെള്ളപ്പുതപ്പിനടിയില്‍ മറയ്ക്കപ്പെട്ട ശരീരങ്ങള്‍ ഉഷ്ണത്തിനായലഞ്ഞു. ജീവന്റെ തുടിപ്പ്‌ അടുത്തെവിടെയും മറിഞ്ഞിരിക്കുന്നില്ലെന്ന്‌ മനസ്സിലാക്കിയതോടെ ആ ശരീരങ്ങള്‍ പരസ്പരം പരിചയപ്പെടാന്‍ തുടങ്ങി.
മുറിയുടെ വാതിലിന്നടുത്തായി കട്ടിലില്‍ കിടന്നിരുന്ന പ്രേതം നേര്‍ത്തൊരു ചുമയുടെ അകമ്പടിയോടെ മൗനം ഭഞ്ജിച്ചു. "വല്ലാത്ത തണുപ്പല്ലേ..? എങ്ങിനെ സഹിക്കുന്നു നിങ്ങളിത്‌..? വന്നിട്ട്‌ അധിക നേരമായില്ല; എന്നിട്ടുപോലും എനിക്കൊന്ന്‌ തീകായാന്‍ തോന്നുന്നു". പരിചയമില്ലാത്ത ഒരു സ്വരം ശ്രവിച്ചതോടെ മോര്‍ച്ചറിക്കകത്തെ മറ്റ്‌ പ്രേതങ്ങളും ഔപചാരികതയെ വെടിഞ്ഞു.

'നല്ല പോലെ പുതയ്ക്കേണ്ടതായിരുന്നു. സാരമില്ല. ആദ്യമൊരു പ്രയാസം തോന്നും, പിന്നെയതങ്ങ്‌ ശീലമായിക്കൊള്ളും. മൂന്നു ദിവസമായി മോനേ ഞാനിവിടെ. ഇപ്പോള്‍ തണുപ്പ്‌ ഒരു പ്രശ്നമേയല്ലാതായിരിക്കുന്നു.' ഒരു വൃദ്ധനാണ്‌ ആദ്യം പ്രതികരിച്ചത്‌.

'അജയനെന്നാ ന്റെ പേര്‌.. അല്ലെങ്കില്‍ തന്നെ ഇനി പേരെന്തിനാ..ല്ലേ..? വീട്ടിലെ പട്ടിണി മാറ്റാന്‍ ...ന്നെക്കൊണ്ടാവില്ലെന്ന്‌ കണ്ടതോടെ ഒരു മുഴം കയറില്‍ എല്ലാം അവസാനിപ്പിച്ചു. അങ്ങിനെ മരണത്തിന്റെ ഇന്റര്‍വ്യൂവില്‍ മാത്രം ഞാന്‍ ഒന്നാംവട്ടം പാസ്സായി.. മാഷേ..'.

'നീയെന്താ മോനേ കാണിച്ചത്‌.. നീ മരിച്ചതുകൊണ്ട്‌ വീട്ടുകാരുടെ പ്രശ്നം അവസാനിക്കുമോ..? ഒരാള്‍ മരിക്കുന്നതോടെ ഇല്ലാതാവുന്നത്‌ അയാളുടെ പ്രശ്നങ്ങള്‍ മാത്രമാണ്‌. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക്‌ പലപ്പോഴും അവിടെ തുടക്കമാവുന്നു. വൈറ്റ്‌ കോളര്‍ ജോലിയ്ക്ക്‌ വേണ്ടി കാത്തിരിക്കാതെ കൂലിപ്പണിയെങ്കിലുമെടുത്ത്‌ കുടുംബം നോക്കാമായിരുന്നല്ലോ..? ഇനി വീട്ടുകാരുടെ സ്ഥിതിയെന്തായിരിക്കുമെന്ന്‌ നീയാലോചിച്ചുണ്ടോ..? '
യുവാവ്‌ ആദ്യമൊന്നും സംസാരിച്ചില്ല..അല്‍പനേരത്തെ ഇടവേളയ്ക്ക്്‌ ശേഷം അയാള്‍ വിതുമ്പാന്‍ തുടങ്ങി.'തെറ്റാണ്‌ ഞാന്‍ ചെയ്തത്‌.. ഇനിയെങ്ങിനെ ജീവിക്കുന്നവരുടെ ലോകത്തേക്ക്‌ പോവാന്‍ സാധിക്കും..?' കരച്ചിലിനിടയില്‍ അയാളുടെ വാക്കുകള്‍ പലയിടത്തും മുറിഞ്ഞുപോയിരുന്നു.
വൃദ്ധന്‍ യുവാവിനെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. 'ഏയ്‌.. കരച്ചിലടക്കൂ.. മരിച്ചുകഴിഞ്ഞാലെങ്കിലും നാം കരയാതിരിക്കാന്‍ ശ്രമിക്കണം. എല്ലാ ദുഃഖങ്ങള്‍ക്കും മരണത്തോടെ വിലയില്ലാതാവട്ടെ...'

വൃദ്ധന്റെ വാക്കുകള്‍ സമീപത്തുണ്ടായിരുന്ന പ്രൊഫസറുടെ പ്രേതത്തെ നിദ്രയില്‍ നിന്നുയര്‍ത്തി. 'ജീവിതയാഥാര്‍ത്ഥ്യത്തിന്റെ തീച്ചൂളയില്‍ നിന്ന്‌ പുറത്തുകടക്കാന്‍ നമ്മുടെ ശരീരം സ്വീകരിക്കുന്ന എളുപ്പവഴിയത്രെ മരണം.മജ്ജയും മാംസവുമില്ലാതെ കേവലം ആത്മാക്കള്‍ മാത്രമായി മരണത്തിന്റെ ഭൂമികയില്‍ അലയാന്‍ വിധിക്കപ്പെട്ട- വികാരങ്ങള്‍ക്ക്‌ സ്ഥാനമില്ലാത്ത....'

ഹൊ..! ദയവായി നിര്‍ത്തൂ.. ജീവിച്ചിരിക്കുമ്പോള്‍ ഇതുപോലെ പ്രസംഗിച്ച്‌ കുറേപേരെ വധിച്ചതല്ലേ...? മരിച്ചാല്‍ പോലും സ്വൈര്യം തരില്ലെന്നാണോ..?
വൃദ്ധന്റെ വാക്കുകള്‍ മോര്‍ച്ചറിയ്ക്കുള്ളില്‍ ചിരി പടര്‍ത്തി.
'വെള്ളമടിച്ച്‌ കൂമ്പ്‌ വാടിയാണെങ്കിലും അയാള്‍ മരിച്ചത്‌ നന്നായി.. ല്ലേ? ജീവിച്ചിരിക്കുന്നവര്‍ക്കെങ്കിലും അല്‍പം മനഃസമാധാനം കിട്ടുമല്ലോ..'- വൃദ്ധന്‍ യുവാവിനോട്‌ അടക്കം പറഞ്ഞു.
അപ്പോള്‍ നിങ്ങളോ...?

'ശ്ശ്‌......ആരോടും പറയണ്ട; ഞാനും....'
തുടര്‍ന്ന്‌ അവിടെ പിറന്ന നിശബ്ദതയ്ക്ക്‌ അല്‍പനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു വിലാപം മുറിക്കുള്ളില്‍ മുഴങ്ങി.

'ഹൊ ഇന്നും പതിവു പോലെ.. കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയായാലൊരു സ്വൈര്യവുമില്ലെന്ന്‌ വന്നിരിക്കുന്നു..'
വൃദ്ധന്റെ വാക്കുകള്‍ യുവാവില്‍ ആകാംക്ഷയുണര്‍ത്തി

'ആരാണാ.. കരയുന്നത്‌.. എന്താണാവോ.. കാരണം'

'ആ നാലാമത്തെ ബെഡ്ഡില്‍ കിടക്കുന്ന പെണ്‍കുട്ടിയാ.. രണ്ടു ദിവസം മുമ്പാ ഉടലും തലയും അറ്റനിലയില്‍ റെയില്‍പാളത്തില്‍ നിന്നും കൊണ്ടുവന്നത്‌. തുന്നിക്കെട്ടി ഇവിടെയെത്തിച്ചു. കാമുകന്‍ വഞ്ചിച്ചതില്‍ മനംനൊന്ത്‌ തീവണ്ടിയ്ക്ക്‌ മുന്നില്‍ ചാടിയതാണത്രേ... സങ്കടം സഹിക്കവയ്യാതെ ആ നശിച്ച പെണ്ണ്‌ രാത്രിയാവുമ്പോള്‍ ഇടയ്ക്കിടെ ഇങ്ങിനെ അല്‍പനേരം കരയും.'
യുവാവ്‌: 'അയ്യോ.. പാവം പെണ്ണല്ലേ.. മാഷേ..?'

'എന്തോന്ന്‌ പാവമെടോ...കോളേജില്‍ പോവേണ്ടത്‌ പഠിക്കാനാ.. അല്ലാതെ കണ്ട പയ്യന്‍മാരുടെ ബൈക്കിന്‌ പിറകില്‍ ചെത്താനും, പാര്‍ക്കിലും മറ്റും പോയി അഴിഞ്ഞാടാനുമല്ല.. കാമുകന്‍ നല്‍കിയ സമ്മാനത്തിന്‌ ജീവന്‍ വച്ചപ്പോഴാ ആ പെണ്ണിന്‌ ബോധം വന്നത്‌.. പയ്യന്‍ സൂത്രത്തില്‍ തടിതപ്പി. ഒടുവില്‍ പാപക്കറ പുരണ്ട പ്രേമത്തിനും ജീവിതത്തിനും അവസാനം കുറിച്ചതാവട്ടെ തീവണ്ടി.'

'ഹൊ! ഈ തീവണ്ടി വല്ലാത്തൊരു സംഭവം തന്നെ അല്ലേ മാഷേ..? എത്രയെത്ര പ്രണയങ്ങള്‍ക്കാ തീവണ്ടി തിരശ്ശീലയിട്ടത്‌.. മരിക്കാന്‍ എളുപ്പവഴിയായതിനാലാവം തീവണ്ടി പ്രണയത്തിന്റെ കൂടി സിംബലായത്‌..'
വൃദ്ധന്‍: 'ദാ അപ്പുറത്ത്‌ കിടക്കുന്ന ചെറുപ്പക്കാരനില്ലേ.. അയാളുടെ കഥ പരമദയനീയമാണ്‌ മോനേ...'

'ആള്‌ സുമുഖനാണല്ലോ... ശരീരം ചീര്‍ത്തുവീര്‍ത്തിരിക്കുന്നത്‌ പോലെ.. തോന്നുന്നു..ല്ലേ..?'

'ബിസിനസ്‌ ടൂറിനായി പോവുമ്പോള്‍ യുവതിയായ ഭാര്യയെ ഒറ്റയ്ക്കാക്കുന്നതിനും വേണ്ടേ ഒരു ലിമിറ്റ്‌..പെണ്ണുമ്പിള്ള അയലത്തെ പയ്യനെ കൂട്ടുപിടിച്ചു. ഇവരുടെ രഹസ്യബന്ധം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ഭാര്യയും കാമുകനും കൂടി അയാളെ തല്ലിക്കൊന്ന്‌ പുഴയിലെറിഞ്ഞു.'

'ഹൊ..! കാലത്തിന്റെയൊരു പോക്കേ... ആ ചെറുപ്പക്കാരന്റെ ബെഡ്ഡിനടുത്തെന്താ മാഷേ.. ഒരു ബോക്സ്‌..?'
'അതൊരു ശവമാ.. ഒരു കൊച്ചുകുഞ്ഞിന്റെ..'
'ഈശ്വരാ.... വല്ല അസുഖവും ബാധിച്ച്‌ മരിച്ചതായിരിക്കും...ല്ലേ...?'

"അമ്മയുടെ ഓരംപറ്റി ഉറങ്ങിയിരുന്ന തന്നെ ഒരു നരാധമന്‍ മൃഗീയമായി പീഢിപ്പിച്ചാണ്‌ കൊന്നതാണെന്ന്‌ തിരിച്ചറിയാനുള്ള കഴിവ്‌ ആ പിഞ്ചുകുഞ്ഞിനനില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ സംസാരിക്കാന്‍ പോലും സാധിക്കാത്ത ഇളംപ്രായത്തില്‍ മോര്‍ച്ചറിയിലുള്ള മറ്റുള്ളവരെ അവള്‍ എങ്ങിനെ അത്‌ പറഞ്ഞ്‌ ബോധിപ്പിക്കും..?"
ഇരുട്ട്‌ ഏറെക്കുറെ അകന്നുമാറിത്തുടങ്ങി. മേല്‍വിലാസത്തോടെയും അല്ലാതെയുമെത്തുന്ന ചിലര്‍ക്കുകൂടി അഭയസ്ഥാനമാവാന്‍ മോര്‍ച്ചറി വല്ലാത്തൊരു അന്തര്‍ദാഹത്തോടെ കാത്തിരിക്കുകയാണ്‌. പുറംലോകത്തിന്‌ അജ്ഞാതരായവര്‍ ആ തണുത്ത മുറിക്കകത്ത്‌ പരസ്പരം പരിചയപ്പെട്ടുതുടങ്ങിയിരുന്നു...സൂക്ഷിപ്പുകാരന്റെ കാലൊച്ച അടുത്തടുത്ത്‌ വന്നതോടെ ശവങ്ങള്‍ തങ്ങളുടെ സംസാരത്തിന്‌ തല്‍ക്കാലം വിലങ്ങിട്ടു. അവര്‍ക്കേറെ പറയാനുണ്ടായിരുന്നു...പക്ഷേ.....

Thursday, February 14, 2008

വാലന്റൈന്‍


ആത്മാവിന്റെ പുസ്തകത്തില്‍ നിന്ന്‌
അടര്‍ത്തിയെടുത്ത
ഇതളുകളിലൊന്നില്‍
സുവര്‍ണ ലിപികളില്‍
ഇളംതൂവല്‍ കൊണ്ട്‌
നിന്റെ പേരെഴുതിവച്ചു

യുഗങ്ങളോളം
വെറുതെയിരുന്ന്‌
ആലോചിച്ചൊടുവില്‍
ചിന്തകള്‍ക്ക്‌ വിരാമമിട്ട്‌
വികാരം മനസ്സിനെ
കീഴ്പെടുത്തിയപ്പോള്‍
ഞാന്‍ ആലോചിച്ചുപോയി
നിന്റെ പേര്‌
ഒരിക്കലും മാഞ്ഞുപോവരുതെന്ന്‌

ഇതളുകളടര്‍ത്താതെ വച്ച
താളുകളെല്ലാംതന്നെ ഒരുക്കിവച്ചു
അടര്‍ത്തിയെടുത്ത
നിന്റെ പേര്‌ ആലേഖനം ചെയ്ത
ആ....... താളിനെ
ഹൃദയത്തിന്റെ ചൂടുപകര്‍ന്ന്‌
ഭദ്രമായി സൂക്ഷിച്ചപ്പോഴും...

ആത്മാവിന്റെ കിളിവാതില്‍
ചെമ്മെ തുറന്നിട്ട്‌
പ്രണയത്തിന്റെ റോസാദളങ്ങള്‍
വിതറിയൊരുക്കിയ
സ്വപ്നങ്ങളുടെ മേശപ്പുറത്ത്‌
അത്‌ സൂക്ഷിച്ചിരുന്നു...
ഇന്നും സൂക്ഷിക്കുന്നു.....

പ്രണയമെന്ന വികാരത്തിന്നായ്‌
ജീവന്‍ വെടിഞ്ഞ വികാരിയുടെ
രക്ഷസാക്ഷിത്വദിനം
സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്കായ്‌
ഭരണവര്‍ഗ്ഗത്തിന്റെ
വാള്‍ത്തലപ്പുകള്‍ക്കിടയിലേക്ക്‌
തന്റെ ശിരസ്സ്‌
സങ്കോചമില്ലാതെ നീട്ടിക്കൊടുത്ത
പാതിരിയുടെ അവസാനദിനം....!

ആ ദിനം തന്നെ വേണമെന്നില്ല..
എനിക്ക്‌ നിന്നെ ഓര്‍മ്മിക്കാന്‍
കാരണം...;
നമുക്കിടയില്‍ വേര്‍തിരിവുകളില്ല
ഞാനും നീയും തന്നെയില്ല
നമ്മള്‍ മാത്രം.....
അതല്ലേ... പ്രണയം....?

Tuesday, January 29, 2008

ഭയം


"ഇരുട്ടു പരവതാനി വിരിച്ച -
നിശബ്ദത കാവ്യം തീര്‍ക്കുന്ന,
അലയൊലികളെ;
അകത്തളങ്ങളില്‍ തന്നെ,
ബന്ധിക്കുവാന്‍-
തിടുക്കം കൂട്ടുന്ന;
ഈ നാലുകെട്ടിന്‌ പുറത്തെ
ലോകം കാണണമെന്നുണ്ട്‌
പക്ഷേ; വയ്യ;
എനിക്ക്‌ ഭയമാവുന്നു."

"പട്ടുപാവാടയുമണിഞ്ഞ്‌
പാദസരങ്ങള്‍ തീര്‍ത്ത-
ചിലമ്പൊലി കൊണ്ട്‌;
മൂകതയെ കീറിമുറിച്ച്‌
നേര്‍ത്ത ഇടനാഴികളിലൂടെ
ഓടിയകലുമ്പോള്‍ -

"മിന്നല്‍ കൊണ്ട്‌;
പ്രകാശം പരത്തി -
ഇടിനാദത്താല്‍,
പെരുമ്പറ കൊട്ടി
മഴത്തുള്ളികള്‍;
കനിഞ്ഞു നല്‍കി
ആകാശം ധരയുടെ
അടങ്ങാത്ത ദാഹം
ശമിപ്പിക്കാന്‍ വ്യര്‍ത്ഥമായ്‌
ശ്രമിക്കുമ്പോള്‍...

"ആയിരം നിറമേലും -
പുഷ്പദളങ്ങളില്‍;
നറുതേന്‍ പകര്‍ന്ന്‌
വസന്തം; തന്‍ കുറുമ്പ്‌
ചെമ്മെ തുടരുമ്പോള്‍

"മഞ്ഞുതുള്ളികള്‍ -
ചിത്രം വരച്ചുകൊണ്ട്‌
പ്രണയിക്കവെ;
അതിശൈത്യം മറന്ന്‌,
പുല്‍മേടുകള്‍ -
പച്ചനിറമാര്‍ന്ന പട്ടുറുമാല്‍
അലക്ഷ്യമായ്‌;
ദേഹത്ത്‌ ധരിക്കുമ്പോള്‍

"പൂലര്‍കാല രശ്മി പോലും -
കടന്നെത്താന്‍ അറയ്ക്കുന്ന,
തെക്കിനിയില്‍ നിന്നും;
പുറത്തുകടക്കണമെന്നുണ്ട്‌."
പക്ഷെ;
ഭീതിയുടെ നിഴലിലാണ്‌ ഞാന്‍.

"അടങ്ങാത്ത തൃഷ്ണ;
തുടിക്കുന്ന -
കഴുകന്‍ കണ്ണുകളെ,
നാലുകെട്ടിന്റെ കനത്ത-
മതില്‍ക്കെട്ട്‌ മറച്ചുവല്ലോ..?
സ്വാതന്ത്ര്യമില്ലെങ്കിലും...!

Thursday, December 6, 2007

കാമുകി



" മണിക്കൂറുകളെ-
വേദനയില്ലാതെ വധിച്ച്‌;
നിദ്രയുടെ കയത്തില്‍ നിന്ന്‌,
ഇരുട്ടിന്റെ പുതപ്പ്‌ വകഞ്ഞുമാറ്റി
സൂര്യനെത്തുമ്പോഴാണ്‌-
പകല്‍ പിറവിയെടുക്കുന്നതെന്ന്‌
എന്തേ നിങ്ങളെന്നോട്‌ പറഞ്ഞില്ല."


"പുലരി മുതല്‍ സൂര്യനോടൊത്ത്;
സല്ലപിച്ചൊടുവില്‍-
മാതുലന്‍ അമ്പിളിയില്‍ നിന്നും
മറയ്ക്കാന്‍ വേണ്ടിയത്രെ,
കാമുകിയാം സമുദ്ര-
സൂര്യനെ;
കാര്‍മുകിലിനുള്ളില്‍ ഒളിപ്പിച്ചതെന്ന്‌;"


"അപ്സരസ്സിനെ പോല്‍ വെല്ലും;
സൗന്ദര്യറാണിയാം സാഗര-
ആവേശത്താല്‍ മതി മറന്ന്‌,
സമ്മാനിച്ച ചുടുംചുംബനമാണ്‌
പ്രതാപിയാം കാമുകനെ
പുലരിയ്ക്കൊടുവില്‍-
ചുട്ടുപൊള്ളിച്ചതെന്ന്‌;"


"രാവു മുഴുവന്‍;
ആകാംക്ഷയോടെ-
കാത്തിരുന്നതിന്‍ ശേഷം
സമീപത്തണഞ്ഞ,
പ്രേമഭാജനം പുലരിയില്‍
തന്നെ വിട്ടകന്നതിനാല്‍-
തളിരിട്ട പരിഭവമാണ്‌
തിരകളുടെ രഹസ്യമെന്ന്‌;"


"സൂര്യനുമൊത്തുള്ള;
സുവര്‍ണ്ണ നിമിഷങ്ങളില്‍-
അലയടിച്ചുയരുന്ന,
അതിരേകത്തിന്റെ പാരമ്യമാണ്‌
സ്വയം ഉള്‍വലിയാന്‍-
രാത്രിയുടെ അന്ത്യയാമങ്ങളില്‍
ആഴിയെ പ്രേരിപ്പിച്ചതെന്ന്‌;"

"എന്തേ.................
നിങ്ങളെന്നോട്‌ പറഞ്ഞില്ല."

Friday, November 9, 2007

ആത്മപുസ്തകം


പ്രതീക്ഷയുടെ ചിറകുകളില്‍
ചിലത്‌ കരിഞ്ഞുപോയിരുന്നു.
യാത്രാമൊഴികളും മിഴികളും
ദാനം നല്‍കിയ ശോകം
കടമെടുത്തതുകൊണ്ടാവാം...
പേനയുടെ നാവിന്‍തുമ്പില്‍
അക്ഷരങ്ങള്‍ പലപ്പോഴും
വിറങ്ങലിച്ചു നിന്നു...


വര്‍ഷങ്ങളെ ഹ്രസ്വമാക്കിയ
ക്യാംപസില്‍ നിന്ന്‌
പടിയിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കരുതെന്ന്‌ തോന്നി
പക്ഷെ;
കബളിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു;-
മനസ്സിനെയും;
സൗഹൃദത്തിന്റെ മനസ്സാക്ഷിയെയും.


റാഗിങ്ങിന്റെ ആദ്യപാഠങ്ങള്‍
ഏറ്റുവാങ്ങിയതും പകര്‍ന്നുനല്‍കിയതും
മനസില്‍ നിന്ന്‌
മായ്ക്കണമെന്നുണ്ട്‌...
എങ്കിലും.....


ചേരിതിരിവിന്റെ രാഷ്ട്രീയം
പക്ഷേ;
സൗഹൃദത്തിന്റെ രസതന്ത്രത്തെ
ആകുലപ്പെടുത്തിയിരുന്നില്ല
അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക്‌
രക്തസാക്ഷികളെ നല്‍കാന്‍
കലാലയത്തിലെ
പച്ചമണ്ണ്‌ ഇടക്കിടെ നനഞ്ഞുകുതിര്‍ന്നു...


എരിഞ്ഞടങ്ങിയ ചങ്ങാത്തങ്ങളും
പകഞ്ഞുപൊന്തിയ അസ്വാരസ്യവും
പുതുമയല്ലായിരുന്നു.
ചിറകരിഞ്ഞുവീഴ്ത്തപ്പെട്ട
പ്രണയത്തിന്റെ ഇളം ശലഭങ്ങള്‍ക്ക്‌
സ്മാരകങ്ങള്‍ തീര്‍ക്കാന്‍
കാലം തയ്യാറാവാത്തതിനാലാവാം
ചുവരെഴുത്തുകള്‍ കടമ നിര്‍വ്വഹിച്ചു;
കരിയുടെയും ഇലയുടേയും
ഔദാര്യത്താല്‍...!


പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്‌
നിറം മങ്ങിയത്‌...
ആത്മപുസ്തകത്താളില്‍
മരിക്കാനാവും
സ്വപ്നങ്ങളുടെ വിധിയെന്ന്‌
ഓരോ വാക്കുകളും
ഇന്നും വിതുമ്പുന്നു...

Sunday, November 4, 2007

സൈനികന്‍


മരണത്തിന്റെ താഴ്‌വരയില്‍-
മരം കോച്ചുന്ന തണുപ്പില്‍;
ജീവനെ പരിഹസിച്ചുകൊണ്ട്‌,
കാത്തിരുന്നു....നിങ്ങള്‍ക്കു വേണ്ടി....?

രാജ്യങ്ങളുടെ അതിര്‍ത്തി
പലപ്പോഴും വേര്‍തിരിച്ചത്‌
ജീവന്റെ തുടിപ്പിനെയും
മരണത്തിന്റെ നനുത്ത
നിശബ്ദതയെയുമായിരുന്നു.

കൊന്നുതള്ളിയ നിസ്സഹായരുടെ;
ചിലപ്പോള്‍ അക്രമികളുടെയും-
എണ്ണമെനിക്ക്‌ നിശ്ചയിച്ചത്‌
തൂക്കുകയറല്ലായിരുന്നു...!

വസ്ത്രത്തിന്‌ മുകളില്‍
‍മെഡലുകളേറെ
ചാര്‍ത്തിക്കിട്ടിയപ്പോള്‍
അഭിമാനിക്കേണ്ടി വന്നു.
കൊലയ്ക്കായി...
ലൈസന്‍സ്‌ ലഭിച്ചതില്‍..!

കൊലപാതകങ്ങളെ
മഹത്വവത്കരിക്കുന്നത്‌
ഭൂമിയില്‍ ഒരു പക്ഷേ;
യുദ്ധക്കളങ്ങളില്‍ മാത്രം..!

എനിക്ക്‌ പൊരുതേണ്ടിയിരുന്നു;
നിങ്ങളുടെ സംരക്ഷണത്തിനായി-
സ്വയമെന്‍ ജീവനുവേണ്ടിയും.

മിലിട്ടറി ക്യാംപിലെ;
വിരസമാം ജീവിതം,
വിഷാദരോഗത്തിന്‍-
തീച്ചുളയിലേക്കാണെന്ന,
നയിച്ചത്‌... സ്വയമറിയാതെ..!

എന്റെ മുന്നില്‍ മനുഷ്യരില്ല
ആയുധമേന്തിയ ഏതാനും
യന്ത്രങ്ങള്‍ മാത്രം
മനുഷ്യത്വമെന്നത്‌
യന്ത്രങ്ങള്‍ക്കാവശ്യമില്ല
ജീവനും......

സദയം ക്ഷമിക്കുക;
ഞാന്‍ പ്രവൃത്തിയിലാണ്‌-
പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്നതിനിടെ,
മറ്റൊന്നും എന്നെ-
ആകുലപ്പെടുത്തേണ്ടതില്ല...!

പക്ഷേ;..............................
മനുഷ്യത്വത്തിന്റെ
അവസാനത്തെ കണികയും
മരവിച്ചിട്ടില്ലാത്തതിനാല്
‍എനിക്കും മനുഷ്യനാവേണ്ടതുണ്ട്‌...?

Friday, September 28, 2007

ഇരുട്ട്‌



ഇരുട്ടിനെ ഇഷ്ടമായിരുന്നു
എനിക്കെന്നും;

അമ്മയുടെ ഉദരത്തില്‍
ഇടവേളകളില്ലാതെ
ഉറങ്ങുമ്പോള്‍
ഇരുട്ടെനിക്ക്‌
കൂട്ടിരിക്കുന്നുണ്ടായിരുന്നു.

അറിയാതെ ചെയ്തുപോയ
കുഞ്ഞുതെറ്റുകള്‍ക്ക്‌...
പ്രഹരമേല്‍ക്കാതിരിക്കാന്‍
ഞാന്‍ ഓടി മറഞ്ഞത്‌
ഇരുട്ട്‌ മൂടുപടമണിഞ്ഞ
ഇടനാഴിയിലേക്കായിരുന്നു

പ്രണയത്തിന്റെ തവിട്ടില്‍
കാമദാഹത്തിന്റെ ചുവപ്പില്‍
പരസ്പരം കുടിച്ചുതീരാന്‍
നീയെന്ന ക്ഷണിച്ചതും
ഇരുട്ടിലേക്കായിരുന്നു.....

നിന്റെ ബീജത്തിന്‌
കയ്യും തലയും മുളച്ചപ്പോള്‍
ആരുമറിയാതെ ഉപേക്ഷിച്ചതും
ഇരുട്ടിന്റെ മറവിലായിരുന്നു.

മാലിന്യക്കൂമ്പാരങ്ങള്‍
അഭയം കണ്ടെത്തിയ
ചവറ്റുകൂനയ്ക്ക്‌
നിന്റെ സമ്മാനത്തെ സമര്‍പ്പിച്ചു.
അപ്പോള്‍ എന്റെ മനസ്സിലേറ്റത്രയും
ഇരുട്ട്‌ നിന്നിലുണ്ടായിരുന്നില്ല.

പിഴച്ചുപെറ്റ പെണ്ണ്‌
ഭാരമായിരുന്നു.....
അമാവാസി ചിറകുവിരിച്ച
രാത്രിയില്‍ പടിയിറങ്ങും വരെ..!

അഴുക്ക്‌ പുരണ്ട്‌
തെരുവില്‍ കിടക്കുമ്പോഴും
നല്ല 'ഡിമാന്റാ'യിരുന്നു.
രാത്രിയുടെ തണലില്‍
ശരീരത്തിന്റെ ചൂട്‌ കവരാന്‍ വരുന്നവര്‍
സ്നേഹിച്ചുകൊണ്ടിരുന്നു.
എന്റെ പ്രഥമ പരിണാമ ദിശയും
ഇരുട്ട്‌ തന്നെയായിരുന്നു.

ദ്രവിച്ച മനസ്സും ഉണങ്ങിയ മാംസവും
നിലവാര ശൂന്യതയെ
തട്ടിയുണര്‍ത്തിയപ്പോള്‍
വിരാമത്തിലേക്കടുത്തു.....
നിര്‍ദ്ദയം...
അതിന്നായ്‌ ഞാന്‍ തിരഞ്ഞെടുത്തതും
പ്രിയപ്പെട്ട രാത്രിയെയായിരുന്നു.

Tuesday, September 11, 2007

"ചാരിത്ര്യം''



"അടിച്ചമര്‍ത്തപ്പെട്ടവളാണ്‌ ഞാനിന്നും...!
ലോകം മുഴുവന്‍ തന്റെ തലയിലാണെന്ന്‌;
അഹങ്കരിച്ചിരുന്നവര്‍-
എന്നെ കണ്ടിരുന്നത്‌ ഒരിക്കലും,
വാത്സല്യാതിരേകത്തിന്റെ-
പുറം മോടിയണിഞ്ഞായിരുന്നില്ല.


"എന്നോടൊത്തു കിടക്ക പങ്കിടാന്‍മാത്രമായി
നിങ്ങളെന്നെ സ്നേഹിച്ചു.
നീയെന്നോട്‌ അടുപ്പം പ്രകടിപ്പിച്ചത്‌
രാത്രിയുടെ തണലില്‍ മാത്രമായിരുന്നു
നിന്റെ പരാക്രമത്തിന്‌ വശംവദയായി
കട്ടിലിനരികെ തളര്‍ന്നു കിടക്കുമ്പോള്‍
സ്നേഹത്തോടെ എന്റെ മുഖമൊന്നു
തഴുകുകപോലും ചെയ്യാതെയായിരുന്നു
ഓരോ രാത്രിയിലും നീ മുറി വിട്ടിറങ്ങിയത്‌."


"വീട്ടിലെത്താത്ത നിശീഥിനികളില്‍-
നീയെവിടെയാണുണ്ടാവുകയെന്ന്‌;
എനിക്കറിയാമായിരുന്നു.
പക്ഷെ; ഒരിക്കല്‍ പോലും നിന്നെ ഞാന്‍-
ചോദ്യം ചെയ്യാന്‍ തയ്യാറായില്ല..!
എനിക്ക്‌ ഭയമായിരുന്നു -
കാമഭ്രാന്ത്‌ പിടിക്കുമ്പോഴുള്ള;
അതേ ആവേശത്തോടെ നീയെന്നെതന്നെ;
പറഞ്ഞയയ്ക്കുമെന്ന്‌."


"എനിക്ക്‌ വയസ്സായെന്ന്‌
നീയെന്നെ ഓര്‍മ്മിപ്പിച്ചു.
നഗ്നതയുടെ യുവത്വത്തില്‍
ലജ്ജയൊട്ടുമില്ലാതെ -
നീന്തിത്തുടിയ്ക്കാനായിരുന്നു
നിനക്ക്‌ താല്‍പര്യം; എല്ലായ്പ്പോഴും."


"നഗരവധുക്കളുടെ മണിയറകളില്‍
വല്ലാത്തൊരാര്‍ത്തിയോടെ
രാത്രികള്‍ ആസ്വദിക്കുമ്പോഴും
നീ 'ചാരിത്ര്യ'ത്തെപ്പറ്റി പ്രസംഗിച്ചു.
അതിന്റെ മഹത്വത്തെപ്പറ്റി ഉദ്ഘാഷിച്ചു."


"എന്റെ മുന്നില്‍ വച്ച്‌
ആ 'വാക്ക്‌' ഉച്ഛരിക്കാന്‍
നീയൊരല്‍പം മടി കാണിച്ചു.
ഭാഗ്യം നീയെന്നെ
അപ്പോഴെങ്കിലും പരിഗണിച്ചല്ലോയെന്ന്‌
ഞാന്‍ ആശ്വസിക്കുന്നു."

Friday, September 7, 2007

'അപ്ലിക്കേഷന്‍'

അപ്ലിക്കേഷന്‍ചേച്ചിയുടെ മടിയിരുന്ന്‌ കുസൃതിത്തരങ്ങള്‍ ഒപ്പിക്കെ അമ്മൂട്ടി പൊടുന്നനെ പ്രസ്താവിച്ചു-" എനിച്ച്‌ ശബര്യലേല്‍ പോണം".

കുഞ്ഞനുജത്തിയെ താലോലിച്ചിരുന്ന ഗൗരിയ്ക്ക്‌ ആദ്യം കാര്യം പിടി കിട്ടിയില്ല. അവള്‍ അമ്മൂട്ടിയെ സൂക്ഷിച്ചൊന്ന്‌ നോക്കി. തന്റെ മടിയിലുന്ന്‌ കൊണ്ട്‌ ആ മൂന്നുവയസ്സുകാരി എടുത്തടിച്ചപോലെ ഇങ്ങനെയൊരാവശ്യമറിയിച്ചത്‌ അവള്‍ക്ക്‌ അത്ര വേഗം ഉള്‍ക്കൊള്ളാനുമായില്ല. ഗൗരിയുടെ ചിന്തകളെ കീറിമുറിച്ചു കൊണ്ട്‌ വീണ്ടും അമ്മൂട്ടി പ്രസ്താവിച്ചു "എനിച്ച്‌ ശബര്യലേല്‍ പോണം..".

അമ്മയ്ക്കൊപ്പം ടെലിവിഷനെന്ന വിഡ്ഡിപ്പെട്ടിയ്ക്ക്‌ മുന്നില്‍ ചടഞ്ഞിരിക്കാന്‍ പലപ്പോഴും വിധിക്കപ്പെട്ടതാണോ അമ്മുക്കുട്ടിയുടെ പ്രസ്താവനയ്ക്ക്‌ കാരണമെന്ന്‌ ഗൗരി ചിന്തിച്ചു. ഏയ്‌.. ആയിരിക്കാനിടയില്ല.... സീരിയലിനും റിയാലിറ്റി ഷോകള്‍ക്കുമിടയില്‍ ആത്മീയതയ്ക്കും ശബരിമലയ്ക്കുമൊക്കെ പിന്നെന്തു പ്രസക്തി. എന്നാല്‍ പിന്നെ ഒരേയൊരു ചാന്‍സേയുള്ളൂ. അമ്മു വീണ്ടും അബദ്ധത്തില്‍ ന്യൂസ്‌ അവര്‍ കണ്ടിരിക്കാം. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കൈരളി ടി വി കണ്ടതില്‍ പിന്നെ അമ്മുവിന്റെ നാലാം ക്ലാസില്‍ പഠിക്കുന്ന ജ്യേഷ്ഠന്‌ സിനിമാ നടന്‍മാരെക്കാള്‍ പ്രിയം സഖാവ്‌ ഫാരിസിനോടാണുണ്ടായത്‌. സുരേഷ്‌ ഗോപിയെയും, ലാലേട്ടനെയും, മമ്മുക്കയെയുമൊക്കെ കടത്തിവെട്ടിക്കൊണ്ട്‌ ഉശിരന്‍ ഡയലോഗുകള്‍ കാച്ചിയ സുന്ദരനായ കോടിശ്വീരന്‍ അരുണിന്‌ വെറുക്കപ്പെട്ടവനായിരുന്നില്ല.

അരുണിന്റെ കാര്യം.. പോട്ടെ ഈ അമ്മു എന്തിനാണ്‌ അങ്ങനെ പറഞ്ഞത്‌. മന്ത്രി സുധാകരന്റെ പ്രസംഗം വാര്‍ത്തയില്‍ കാണിക്കുന്നുവെന്ന്‌ തോന്നിയാലുടന്‍ അമ്മ അമ്മുവിന്റെ കണ്ണും കാതും പൊത്തുമായിരുന്നു. മറ്റൊന്നും കൊണ്ടല്ല.. 'വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം ഇത്ര ചെറുപ്പത്തിലെ കുരുന്നിന്റെ മനസ്സില്‍ പതിയണ്ട' എന്ന ചിന്ത കൊണ്ടു മാത്രം. എങ്കിലും ഇടയ്ക്കെപ്പോഴോ 'സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന' മന്ത്രിയുടെ പ്രസ്താവന അമ്മു കേട്ടിരിക്കാമെന്ന്‌ ഗൗരി കരുതി. അമ്മുവിന്‌ ശബരിമലയില്‍ പോവുന്നതിന്‌ തടസ്സമൊന്നുമില്ല.. പിന്നെ ആര്‍ക്കാണ്‌ തടസ്സം.... തന്നെപ്പോലെയുള്ള കന്യകകള്‍ക്കും, യുവതികള്‍ക്കും... ഗൗരിയുടെ ചിന്ത പിന്നെ അതിനെക്കുറിച്ചായി.

ഋതുമതിയായാല്‍ പിന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക്‌ അനുവാദമില്ല പോലും. അയ്യപ്പന്‌ അത്‌ ഇഷ്ടമില്ലത്രെ.... ഇത്‌ അയ്യപ്പഭഗവാന്‍ നേരിട്ട്‌ പറയാത്തതിനാല്‍ ജ്യോതിഷവിദഗ്ദരും താന്ത്രികരും ചേര്‍ന്ന്‌ പുറത്തിറക്കിയ പ്രമാണം... ഈ പ്രമാണം ലംഘിക്കെപ്പട്ടാല്‍ അത്‌ മഹാ അപരാധമാവുമോ..?ഗൗരിയുടെ മനസ്സില്‍ യുക്തിബോധം ചെറുതായി ഉദിച്ചുവോയെന്നൊരു ശങ്ക. യുക്തിബോധം വലുതായി മനസ്സിലുറച്ചാല്‍ പിന്നെ ദൈവത്തിന്‌ സ്ഥാനമില്ലല്ലോ... ശബരിമലയ്ക്കരുകില്‍ തന്നെയാണ്‌ മാളികപ്പുറത്തമ്മയുടെ ക്ഷേത്രം. മാളികപുറത്തമ്മ അയ്യപ്പ ഭഗവാന്‌ പണ്ട്‌ 'അപ്ലിക്കേഷന്‍' കൊടുത്തുവത്രെ. എന്നാല്‍ തന്നെ കന്നി അയ്യപ്പന്‍മാര്‍ വന്നു കാണാത്ത കാലത്തുമാത്രമെ അപ്ലിക്കേഷന്‍ സ്വീകരിക്കുകയുള്ളൂവെന്ന്‌ പറഞ്ഞ്‌ ഭഗവാന്‍ എളുപ്പത്തില്‍ ഒഴിഞ്ഞുമാറി. മാളികപ്പുറത്തമ്മ ഇന്നും കാത്തിരിക്കുന്നുകയാണത്രെ.... സ്വാമി അയ്യപ്പന്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ദിവസവും കാത്ത്‌....

ഒരു വിശുദ്ധയായ കന്യകയുടെ ആത്മാര്‍ത്ഥമായ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാവാമോ ശബരിമലയില്‍ കന്യകമാര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌... മധ്യവയസ്കരല്ലാത്ത സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന അലിഖിത നിയമം സ്ഥാപിക്കപ്പെട്ടത്‌... ആവോ... ഗൗരിയ്ക്ക്‌ ഒന്നും മനസ്സിലായില്ല...പക്ഷെ അവള്‍ക്ക്‌ ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...

"എന്നെങ്കിലും മാളികപ്പുറത്തമ്മയുടെ പ്രണയാഭ്യര്‍ത്ഥന സ്വാമി അയ്യപ്പന്‍ സ്വീകരിക്കുമോ..?"

Saturday, September 1, 2007

അധിനിവേശം


"ഒരു പക്ഷെ; തോന്നിയതാവാം-
എങ്കിലും ഏതോ ഒരു നിഴല്‍;
എന്നെ അല്ല നമ്മെ സമീപിക്കുന്നുവോ..?